Wednesday, September 14, 2011

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...

കവിത         : അഗസ്ത്യ ഹൃദയം
കവി            : മധുസൂദനൻ‌ നായർ‌  
ആലാപനം : മധുസൂദനൻ‌ നായർ‌



ഇത് ഡൌൺ‌ലോഡാൻ‌ ഇവിടെ ക്ളിക്കാം

തിരുവനന്തപുരം ജില്ലയിലെ നെയാറ്റിങ്കര താലൂക്കിൽപ്പെട്ട രുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ആതുരനായ രാമനെ, ലക്ഷ്മണൻ അഗസ്ത്യകൂടത്തിലേക്കു നയിക്കുന്നതായി കൽ‌പ്പിച്ചു കൊണ്ടാണ് അഗസ്ത്യ ഹൃദയം എന്ന കവിതയുടെ ആരംഭം. രക്ഷയുടെ ബിന്ദുവാണ് അഗസ്ത്യൻ. രാമരാവണയുദ്ധത്തിൽ തളർന്ന രാമന്റെ രക്ഷകനായി മാറുന്നു അഗസ്ത്യൻ. എന്നാൽ ഇന്നത്തെ രാമൻ അഗസ്ത്യനെ തേടി അലയുന്നു. സഹജീവജാലങ്ങളുടെ ശ്രേയസ്സിനും പ്രേയസ്സിനുമുള്ള കർമ്മം ചെയ്യാതെ, സ്വാധികാരമദം കൊണ്ട്, സ്വയം ആതുരനും അരക്ഷിതനും ആയിത്തീർന്ന നവരാമൻ അഭയം തിരക്കുന്നവനാണ്. സ്വന്തം ശരീരമാകുന്ന കുടത്തിൽ, മനസ്സെന്ന കുടത്തിൽ, വാക്ക് എന്ന കുടത്തിൽ അഗസ്ത്യനുണ്ട്. ആ അഗസ്ത്യനെ ശാരീരികവും മാനസികവുമായ തപസ്സു കൊണ്ടേ ഉണർത്താനാകൂ. പ്രപഞ്ചസാകല്യബോധത്തിൽ നിന്നാണ് ആ തപോനിർവഹണത്തിനുള്ള ശക്തി ആവാഹിക്കേണ്ടത്.

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

മധുസൂദനൻ നായരുടെ മറ്റു കവിതകളെ പോലെ തന്നെ അർത്ഥസമ്പുഷ്ടത നിറഞ്ഞു തുളുമ്പുന്ന കവിതയാണ് ഇതും. വരികളുടെ ശില്പചാരുതയും എടുത്തു പറയേണ്ടതാണ്. 



അഗസ്ത്യഹൃദയം

രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം
നോവിന്റെ ശൂലമുനമുകളില്‍ കരേറാം
നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം..

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേള ഒരുകാത-
മൊരുകാതമേ ഉള്ളു മുകളീലെത്താൻ..

ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും
ഈ വഴിയില്‍ നീ എന്നിലൂടെക്കരേറൂ

ഗിരിമകുടമാണ്ടാല്‍ അഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..

ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ
കൊടുമുടിയില്‍, ഇവിടാരുമില്ലേ..
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ..
പശ്യേമശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗഗന്ധിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമ പോലുമില്ലല്ലോ..

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്ക് പുളയുന്നു
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു..
ഭൗമമൗഡ്യം വാ തുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു..

മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾ മണ്ണി-
ലഭയം തിരക്കുന്ന വേരിന്റെ ഉമിനീരില്‍
അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീ ശൈല-
നാഡിയോ തീരെത്തളർന്നിരിക്കുന്നു..
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു..

ദാഹമേറുന്നോ.. രാമ, ദേഹമിടറുന്നോ..

നീർക്കിളികൾ പാടുമൊരു ദിക്കുകാണാം അവിടെ
നീർക്കണിക തേടി ഞാനൊന്നു പോകാം
കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം

ആതുരശരീരത്തിലിഴയുന്ന നീർന്നാഡി
അന്ത്യപ്രതീക്ഷയായ് കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലു കൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെ നോവും ഈ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം.. തമ്മിൽ
സൗഖ്യം നടിക്കാം..

നൊമ്പരമുടച്ചമിഴിയോടെ നീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്
മുൻപരിചയങ്ങളാണല്ലേ..

അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..
കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു..
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു..

അവള്‍ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു
നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു
ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ
നീ പുതിയ ജീവിതരസായനം തീര്‍ത്തു..
നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു..

എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ.., കരളുന്ന ദൈന്യം..

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
ഉയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ-
കമലം തുറക്കാം..

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല-
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെ ഒരാരായിരംകോടി
ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി-
നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ..
വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍
ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ
മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ..

ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ
വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ
അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ
അവയിലെ ചീയുന്ന രോദന കേട്ടുവോ
തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ
എവിടെയോ തപമാണഗസ്ത്യന്‍..

സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരി തേടു-
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ
വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക്
വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ
അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ-
ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-
ലെവിടെയോ തപമാണഗസ്ത്യൻ..

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ..
രാമ, നവമന്ത്രമുണ്ടോ..?


29 comments:

  1. താങ്ക്സ് ചേച്ചി.....വിവരണങ്ങള്ക്കും,പ്രസിധപെടുതലിനും
    അഗസ്ത്യ ഹൃദയം എനിക്കും പ്രിയപെട്ടതാകുന്നു
    ഇപ്പോള് ഈ അനുജന്റെ ആശംസകള്

    ReplyDelete
  2. ഇദ്ദേഹത്തിന്റെ ആലാപനം അതാണ്‌ വശീകരിച്ചത്..

    ReplyDelete
  3. നല്ല കവിത. മധുസൂദനൻ നായർ സാറിന്റെ കവിതകളിൽ എന്നെ ഏറെ ആകർഷിച്ചവയിലൊന്നാണീ കവിത. സാർ തന്നെ ഏതോ ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു അഗസ്ത്യമല സന്ദർശിച്ചതിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജം നിറച്ചതാണീ കവിതയെന്നു..ഇത് വായിക്കുന്നവരിലേക്ക് ആ പോസിറ്റീവ് എനർജി പടർന്നു കയറുന്നു എന്നുള്ളതിൽ തർക്കമില്ല തന്നെ...ഉദ്യമം നന്നായി ഋതുസഞ്ജനാ...ആശംസകൾ

    ReplyDelete
  4. താളവിന്യാസം കൊണ്ട് എന്റെ മനസ്സില്‍ നിറഞ്ഞു കവിയുന്നൊരു കവിതയാണ് അഗസ്ത്യഹൃദയം..
    കവിതയുടെ ആന്തരികാര്‍ത്ഥങ്ങളെ കുറിച്ച് തുലോം ബോധാവാനല്ലാതെ അറിയപ്പെടാത്ത അര്‍ത്ഥാന്തരങ്ങളില്‍ ഞാന്‍ എന്നെ തിരയുമ്പോഴേക്കും കവിതയുടെ താളം മുറുകിയഴിയുന്നുണ്ടാവും..
    രാവോഴിയും മുന്പേ കനല്‍ക്കാട് കടക്കാന്‍ എനിക്കിനിയുമെത്ര കാതം...
    നന്നായി ഈ കവിതാ പരിചയപ്പെടുത്തല്‍ .. അഞ്ജുവിനു ഒരു വലിയ ആശംസകള്‍ നേരുന്നു..

    ReplyDelete
  5. കവിതക്കു നന്ദി..പക്ഷേ അക്ഷരപിശാച് വായനയുടെ സുഖം കളയുന്നു

    ReplyDelete
  6. ആശംസകള്‍
    ഈ ഓര്‍മപെടുത്തലിന്

    ReplyDelete
  7. നല്ല പരിചയപ്പെടുത്തല്‍..
    ഇനിയും വരട്ടെ...
    ആശംസകള്‍..

    ReplyDelete
  8. നന്ദി , പ്രത്യേകം നന്ദി..!

    ReplyDelete
  9. shravana sundaramm.thaala nibidam..
    njaan kettu konde irikkunnu...
    nandi anju....

    ReplyDelete
  10. കവിത നന്നായി. ഇഷ്ടപ്പെട്ടു. പക്ഷേ അക്ഷരത്തെറ്റ് വായനയ്ക്ക് തടസം ഉണ്ടാക്കുന്നു. പിന്നൊരു സംശയം എട്ടുകാലിക്ക് ഇല്ലാതില്ല. സ്വയം ലക്ഷ്മണന്‍ ആയി സങ്കല്‍പ്പിച്ചു കവി മനസിലൂടെ അല്ലേ ഈ കവിത പോകുന്നത്? അഗസ്ത്യമല കാണാന്‍ പോയ കവി തന്റെ മന്സിലുണ്ടായ വികാര വിചാരങ്ങള്‍ ലക്ഷ്മണനെ കൂട്ട് പിടിച്ചു പറയുന്നു .അങ്ങനെയാണ് എട്ടുകാലി കേട്ടിരിക്കുന്നത്. ഇനി അത് തെറ്റാണോ.? കവിയുടെ ഒരു ഇന്റര്‍വ്യു വായിച്ചപ്പോ കിട്ടിയ വിവരമാണ്. ഈ യൂ ട്യുബ് ലിങ്കും എന്തോ അസ്വസ്ഥത ഉണ്ടാക്കുന്നു. വല നെയ്തു കൊണ്ടിരിക്കുമ്പോള്‍ "രാമാ രഘു രാമാ " കേട്ടിട്ട് ഓടി വന്നതാണ്. ആശംസകള്‍.

    ReplyDelete
  11. കവിത കേട്ടുകൊണ്ട് വരികളിലൂടെ യാത്ര പോവുമ്പോള്‍ തെറ്റുകള്‍ മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നു ... നല്ല ഉദ്യമം ... ഇനിയും നല്ല കലാ സൃഷ്ടികളുടെ പരിചയപെടുത്തല്‍ തുടരുക . ആശംസകള്‍

    ReplyDelete
  12. പ്രതികരണങ്ങൾക്ക് നന്ദി. അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ക്ഷമിക്കുമല്ലോ

    ReplyDelete
  13. ഓര്‍മിപിച്ചതിനു നന്ദി!

    ReplyDelete
  14. കേട്ടാലും കേട്ടാലും മതിവരാത്തതാണ് മധുസൂധനന്‍ നായരുടെ കവിതാലാപനം. അഗസ്ത്യഹൃദയം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. ഓരോ കേള്‍വിയും പുതിയൊരു അനുഭവമാകുന്നു. ഇവിടെ ആ കവിത വായിച്ചുകൊണ്ട് കേള്‍ക്കാന്‍ അവസരമൊരുക്കിയതിന് സ്നേഹവും നന്ദിയും ..

    ReplyDelete
  15. എനിക്കിഷ്ടമാണീ കവിതയും ആലാപനവും.. താങ്ക്സ്

    ReplyDelete
  16. highly appreciated who are the behind this curtain

    ReplyDelete
  17. ഞാനീ കവിത download ചെയ്ത് കേട്ടു!
    യുവജനോത്സവകാലങ്ങളില്‍ ഈ ഗാനം കേള്‍ക്കാറുണ്ടായിരുന്നെങ്കിലും ആസ്വദിക്കുന്നത് ഇപ്പോഴാണ്..

    ഇഷ്ടപ്പെട്ടു..

    ReplyDelete
  18. അഞ്ചു മോള്‍, സന്തോഷം ഉണ്ടേ..ഈ സദ്യ വിളമ്പിയതില്‍...ശരിക്കും ഒരു സദ്യ തന്നെ..കാവ്യ സദ്യ..ആശംസകള്‍..

    ReplyDelete
  19. അഗസ്ത്യഹൃദയം ഏറെ ഇഷ്ടമാണ്..

    ReplyDelete
  20. ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
    ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
    ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
    മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും

    എന്നാണോ അതോ

    ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
    ചെടിയുടെ തുടിപ്പാർന്ന കരളരിഞ്ഞും
    ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
    മൊലിവാർന്ന ചുടുവിയർപ്പാൽ കുതിർന്നും
    എന്നാണോ?
    പണ്ട് കേട്ട ഒരോർമ്മയാണേ.....

    ReplyDelete
  21. ഒടുവില്‍ നാമെതിയീ ജന്മ ശൈലതിന്റെ കൊടുമുടിയില്‍ ഇവിടാരുമില്ലേ ..? ..മനം കാത്ത മുനിയാമാഗസ്ത്യനില്ലല്ലോ ...

    -ഇത് തന്നെയാണ് യുക്തിവാദികള്‍ കാലാകാലമായി പറഞ്ഞു കൊടിരിക്കുന്നത് .. ആര് കേള്‍ക്ക്കാന്‍ !!

    സുഖം തന്നെ അഞ്ചു ..? ഹ ഹ !!

    ReplyDelete
  22. "പന്ത്രണ്ടു മക്കളെ പ്പെറ്റൊരമ്മേ...
    നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍..."
    .........................
    "ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍
    ഒരു കോടി ഈശ്വര വിലാപം...."
    ........................................
    വളരെ നന്ദി.

    ReplyDelete
    Replies
    1. ഓരോ ശിശു രോദനത്തിലും എന്ന കവിതയുടെ പൂർണ്ണരൂപം ഉണ്ടോ

      Delete
  23. നന്ദി... കുറെ നാളുകളായി കേട്ടിട്ട്..

    ReplyDelete
  24. Downloaded.......Thank you... :D

    ReplyDelete
  25. ആദ്യമായാണ് കവിത വായിക്കുന്നതും കേൾക്കാൻ പോകുന്നതും(ഡൗൺലോഡുന്നു)... നന്ദി

    ReplyDelete
  26. ഋതുസഞ്ജനയുടെ ഈ ഉദ്യമത്തിനു ആശംസകൾ...അതിനെ പ്രോത്സാഹിപ്പിച്ച എല്ലാ സുമനസുകൾക്കും നന്ദീ...തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു..

    ReplyDelete
  27. എങ്ങനെ എഴുതി എടുക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇത് കാണുന്നത് ...നന്ദി

    ReplyDelete
  28. ഗംഗയാണ് എനിക്കേറ്റവും പ്രിയം...ഇതും ഹൃദ്യം..

    ReplyDelete