Wednesday, January 11, 2012

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്...

കവിത        : പിറക്കാത്ത മകന്
കവി           : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം : ബഹുവ്രീഹി


1957 ജൂലൈ 30നു പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ എറണാകുളം സബ് ട്രഷറി ഓഫീസ്സില്‍ ജോലി ചെയ്യുന്നു. പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1988) എന്നിവയാണ്  കവിതാസമാഹാരങ്ങള്‍ . ഇതേ കൂടാതെ ഗദ്യരൂപത്തിലുള്ള  സ്മൃതിസംഗ്രഹം, ചിദംബസ്മരണ എന്ന പേരില്‍ 1998ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. സഹധര്‍മിണിയായ വിജയലക്ഷമി മലയാളത്തില്‍ അറിയപ്പെടുന്നൊരു കവിയിത്രിയാണ്. കാല്പനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഭാവതീവ്രമായ ആധുനികതയെ ചുള്ളികാട് കവിതകളില്‍ കാണാവുന്നുണ്ട്. വാക്കുകളുടെ ചടുലതകള്‍ കൊണ്ടും അര്‍ത്ഥദീപ്തി കൊണ്ടും വായനക്കാരന്റെ ഹൃദയമളക്കുന്നു ചുള്ളികാട് തന്റെ കവിതയിലൂടെ.

പുതു തലമുറയുടെ നോവുകൾ പകർത്തി അങ്ങനൊരു തലമുറ പിറക്കാതിരിക്കട്ടെ എന്നു കവി ആഗ്രഹിക്കുന്നു ഈ കവിതയിലൂടെ..


ഇത് ഡൌൺ‌ലോഡാന്‍ ഇവിടെ ക്ളിക്കാം

പിറക്കാത്ത മകന് 
ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നീയല്ലാതെ - എങ്കിലും

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്‍റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍ , പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാള കേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ.

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്‍റെ
ദുഷ്ടജന്മത്തിന്‍റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്‍റെ പൈതൃകം.

അക്ഷരമാല പഠിച്ചു മനുഷ്യന്‍റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍ .

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്‍റെ -
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍ , വെറും
ഭസ്തഭോഗങ്ങളില്‍ , പെണ്ണിന്‍റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടി ദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌." .

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ.. 
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ..

3 comments:

  1. നാട്ടുകാരീ,
    കുറെ മുന്‍പ് കേട്ടതാണ് ഈ കവിത..ഇപ്പോള്‍ വീണ്ടും കേട്ടപ്പോള്‍ സന്തോഷം..
    മനു..

    ReplyDelete
  2. നല്ല ശ്രമം ....ആലാപനം വളരെ ഇഷ്ട്ടമായി !!!!

    ReplyDelete