Saturday, October 8, 2011

കീഴാളൻ‌ - കുരീപ്പുഴ ശ്രീകുമാർ...

കവിത : കീഴാളൻ‌
കവി : ശ്രീ. കുരീപ്പുഴ ശ്രീകുമാർ
ആലാപനം : ശ്രീ. കുരീപ്പുഴ ശ്രീകുമാർ





കൊല്ലത്ത് കുരീപ്പുഴയിൽ‌ 1955 ഇൽ ജനിച്ച ശ്രീ കുരീപ്പുഴ ശ്രീകുമാർ പുതുയുഗത്തിന്റെ കവിയാണ്. വാക്കുകളിൽ വിപ്ലവവീര്യം പകർന്നു വച്ച അനുഗ്രഹീത കവിയെന്നു ഇദ്ദേഹത്തെ പറയുന്നതിൽ യാതൊരു അനൌചിത്യവും ഇല്ല തന്നെ. ഹബീബിന്റെ ദിനക്കുറിപ്പുകൾ‌, ശ്രീകുമാറിന്റെ ദുഃഖങ്ങൾ‌, രാഹുലൻ‌ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്റ് അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികൾ‌. വൈലോപ്പിള്ളി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡുമൊക്കെ സ്വന്തമാക്കിയ ഇദ്ദേഹം അവിടേയും വാർത്ത സൃഷ്ടിച്ചു ശ്രീ പത്മനാഭസ്വാമി അവാർഡ് തിരസ്കരിച്ചു കൊണ്ട്. ഒരു ദൈവത്തിന്റെ പേരിലുള്ള അവാർഡ് തനിക്ക് വേണ്ടായെന്നു പറയുമ്പോൾ തന്നെ കവിയുടെ ചിന്താഗതിയും വിശ്വാസപ്രമാണങ്ങളും വ്യക്തമാകുന്നതാണ്.

ഇത് ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം

കീഴാളൻ‌ എന്ന കവിതയിൽ കവി പറയാനുദ്ദേശിക്കുന്നതും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ നേർക്കാഴ്ച തന്നെയാണ്. വയലിൽ പണിയെടുത്ത് നമുക്ക് അന്നം നൽ‌കുന്ന കീഴാളൻ പക്ഷേ അന്തിപ്പട്ടിണിയിലും, മനോഹരമായ സൌധങ്ങൾ ചമയ്ക്കാൻ രാപ്പകൽ അദ്ധ്വാനിക്കുന്ന അവനുറങ്ങുന്നതോ ആകാശമേലാപ്പിൻ കീഴേയും. സമൂഹത്തിലെ തരം താഴ്ത്തലുകളെ നിശിതമായി വിമർശിച്ചു കൊണ്ട് കവി കീഴാളന്റെ യഥാർത്ഥ ചിത്രം അനുവാചക ഹൃദയങ്ങളിൽ കോറിയിടാൻ ശ്രമിക്കുകയാണിവിടെ.

കീഴാളൻ‌













കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.


കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
(2000)

14 comments:

  1. ശ്രീകുമാര്‍ സാറിന്‍റ കവിതക്ക് കമന്‍റിടാന്‍ ഞാനാര്?????????

    കീഴാളന്‍... കേരളത്തില്‍ കുറവാണെന്നു പറയാം. വടക്കേ ഇന്‍ഡ്യിലൊക്കെ ഇപ്പോഴും ഈ കവിതയെ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ്.

    ReplyDelete
  2. എത്ര അര്‍ത്ഥവത്തായ ഒരു കവിത.

    "മേലാളൻ തെരുവുകൾ‌ തോറും
    പിടഞ്ഞൊടുങ്ങുന്നേ കറുത്ത സൂര്യന്മാർ
    കീഴാളൻ‌ തെരുവുകൾ‌ തോറും
    മുളച്ച് പൊന്തുന്നേ കറുത്ത സൂര്യന്മാർ"

    ഈ വരികളില്‍ എല്ലാം പറയുന്നു.
    വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു

    ReplyDelete
  3. നന്നായി സീതേച്ചി...
    മാഷിന്റെ കവിതകള്‍ അധികം വായിച്ചിട്ടില്ലയെങ്കിലും കീഴാളന്‍ എന്ന ഈ കവിത കവി തന്നെ നേരില്‍ ചൊല്ലികേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി കഴിഞ്ഞൊരു മാസത്തില്‍ .. ഈ വര്‍ഷത്തെ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള 'ഗുരുദര്‍ശന' അവാര്‍ഡ്‌ ലഭിച്ചത് ഈ കവിതയ്ക്കായിരുന്നു.. അതിന്റെ സമ്മാനദാനചടങ്ങില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂര്‍ എത്തിയതായിരുന്നു അദ്ദേഹം.. fbയില്‍ ഒരുപാട് തവണ എഴുത്തിലെ സംശയങ്ങളും മറ്റും ചോദിച്ചു ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഞാന്‍ അദ്ദേഹത്തെ.. അതിനൊക്കെ മറുപടി തരാന്‍ സമയം കണ്ടെത്തിയിരുന്ന ആ നല്ല മനസ്സിനെ നേരില്‍ കണ്ടപ്പോള്‍ ആ പരിചയം പുതുക്കാനായതും എന്റെ ഭാഗ്യമായി കരുതുന്നു.. അന്ന് പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങിയ പ്രസംഗം പിന്നീട് കവിതാ പാരായണത്തിലേക്ക് എത്തിയപ്പോഴേക്കും ആ ഹാള്‍ മുഴുവന്‍ പ്രകമ്പനം കൊള്ളുന്നതായി എനിക്ക് തോന്നി.. ആ ശബ്ദഗാംബീര്യം അത്രയ്ക്കുമുണ്ടായിരുന്നു.. അന്ന് അദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകശൈലിയില്‍ പിറന്ന കുറെ നഗ്നകവിതകള്‍ പാടി ഞങ്ങളെ രസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.. ഈ കീഴാളജനതയെ കുറിച്ച് പറയുന്ന ഈ കവിതയിലൂടെ ആ ദിവസത്തെ ഓര്‍മ്മിപ്പിച്ചതിലും കവിതയുടെ mp3 തന്നതിലും വലിയ നന്ദി പറയുന്നു..

    ഒപ്പോളുടെ സ്വന്തം അനിയന്‍

    ReplyDelete
  4. അര്‍ത്ഥവത്തായ ഒരു കവിത. ഷെയർ ചെയ്തതിനു ഒരുപാടു നന്ദി

    ReplyDelete
  5. സമൂഹത്തില്‍ അധ്സ്ഥിതനാണ് കൈത്താങ്ങ്‌ വേണ്ടത് അതറിഞ്ഞു പ്രവര്‍ത്തിക്കുന്നു കരീപ്പുഴ പങ്കു വെക്കലിനു നന്ദി ടീച്ചര്‍

    ReplyDelete
  6. ഈ നല്ല പരിചയപ്പെറ്റുത്തലിനും , അതി സുന്ദര താളലയങ്ങളോടേയുള്ള കേൾപ്പിക്കലിനും ഒത്തിരി സന്തോഷം കേട്ടൊ സീത കുട്ടി

    ReplyDelete
  7. വായിച്ചു. കവിതാസംരംഭം കൊള്ളാം.

    ReplyDelete
  8. നല്ല താളത്തോടെ പാടിയ കവിത വളരെ നന്നായിട്ടുണ്ട്.
    കേൾപ്പിച്ച സീതയ്ക്ക് നന്ദി.
    പക്ഷേ കവിതയിൽ ചിലരെ കീഴാളരാക്കി പ്രതിഷ്ഠിക്കുകയാണ് കവി ചെയ്തത്. അതിലും തെറ്റില്ല. ചെയ്യുന്ന ജോലിയുടെ പേരിൽ അറിയപ്പെടാൻ ഇന്നാരും ആഗ്രഹിക്കുന്നില്ല എന്നുള്ളതല്ലേ സത്യം.
    കവിയുടെ സ്രി(അക്ഷരത്തെറ്റ്)ഷ്ടി അങ്ങീകരിക്കുന്നത് ദൈവത്തിന്റെ പേരിലല്ല, നേരെ ദൈവം തന്നെ ആയിരുന്നാലും അത് അംഗീകാ‍രമാണ്. അതിനെ തിരസ്കരിക്കരുതായിരുന്നു.
    കവിയും നല്ലത്, കവിതയും നല്ലത്. പക്ഷേ കവിയുടേതു മാത്രമായ ചില ചിന്താഗതികൾ ശരിയായി തോന്നിയില്ല, ഗീതയെക്കുറിച്ചൊരഭിപ്രായം ഇതിനു മുൻപ് റ്റിവിയിൽ കൂടെ കേൾക്കാൻ കഴിഞ്ഞിരുന്നു.

    ReplyDelete
  9. നന്ദി ഈ പങ്കുവെയ്ക്കലിന്‍... ഇനിയും വരാം..

    ReplyDelete
  10. സന്ദീപ്‌ ,
    ഈ കാവ്യാഞ്ജലി സമര്‍പ്പിച്ചതിലൂടെ നിങ്ങള്‍ മാനിക്കപ്പെടെണ്ട ഒരു വ്യക്തിയാവുന്നു.ബ്ലോഗു ലോകം മലയാളത്തിന് എന്ത് സമ്മാനിച്ചു എന്ന് ചോദിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഈ ബ്ലോഗ്‌ ഒരു ഉത്തമ മാതൃകയാണ്. ഹൃദയംഗമായ അനുമോദനങ്ങള്‍ .

    ReplyDelete
  11. കവിത കേള്‍ക്കാനാകുന്നില്ലാ, പിന്നെ കേട്ട് അഭിപ്രായം പറയാം.

    ReplyDelete
  12. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  13. പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാർക്കും നന്ദി

    ReplyDelete
  14. വീഴാതെ നിൽക്കാൻ പഠിപ്പിച്ചയുലകിതിൽ നിലയുറപ്പിക്കാൻ കഴിയാത്തയെത്രപേ- രറിയേണ്ടതാണു നാം നിറയുമാ നയനങ്ങൾ കാണാൻ കരളിനോടോതുമിക്കവിതയും - അൻവർ ഷാ ഉമയനല്ലൂർ

    ReplyDelete