Wednesday, September 7, 2011

ഓണം - മുരുകൻ കാട്ടാക്കട....

കവിത         : ഓണം 
കവി            : ശ്രീ മുരുകന്‍ കാട്ടാക്കട 
ആലാപനം : ശ്രീ മുരുകന്‍ കാട്ടാക്കട



ഇത് ഡൌൺ‌ലോഡാൻ‌ ഇവിടെ ക്ളിക്കാം


ശ്രീ മുരുകന്‍ കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കുച്ചപ്പുറം എന്ന ഗ്രാമത്തില്‍ ബി. രാമന്‍ പിള്ളയുടേയും ജി. കാര്‍ത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന എസ് എം വി സ്കൂളില്‍ സാമ്പത്തികശാസ്ത്ര അധ്യപകനായി ജോലി നോക്കുന്നു. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ടി.വി. അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കണ്ണട, ബാഗ്ദാദ്, ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്, രേണുക തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍. സിനിമാഗാനരചനാ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് 

ഈ കവിതയില്‍ അദ്ദേഹം ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.. ഓര്‍ക്കുവാന്‍ എന്തെങ്കിലും വേണം എന്നുള്ളതാണ് ഓണം എന്നാണു കവിയുടെ അഭിപ്രായം . ഈ കവിത വായിക്കുമ്പോള്‍ നമുക്കും തോന്നുക അത് തന്നെയാണ്. ചതഞ്ഞരയ്ക്കപ്പെട്ടിട്ടും ആത്മാവ് നഷ്ടപ്പെടാത്ത മുക്കുറ്റിയെ , ഇല്ലായ്മ തോല്പ്പിക്കാത്ത യൌവനങ്ങള്‍ എന്ന് പറയുമ്പോള്‍  തന്നെ മനസിലാക്കാം കവിയുടെ മനസിലെ യൌവനത്തിന്റെ ശക്തി.

തുടര്‍ന്ന് വരുന്നത് ജീവന്‍ തുടിക്കുന്ന ബാല്യകാല സ്മരണകള്‍ ആണ് . ഊഞ്ഞാലില്‍ ആടിയും, നെയ്യാറില്‍ കുളിച്ചും, കിളിത്തട്ട് കളിച്ചും കവിയോടൊപ്പം ആ ബാല്യകാലത്തിലേക്ക് വിരുന്നു പോകും അനുവാചക ഹൃദയവും. അകത്തളങ്ങളില്‍ ഒരുങ്ങുന്ന ഓണസദ്യയുടെ മണം അറിയാതെ നമ്മുടെ നാസാരന്ദ്രങ്ങളെയും തേടി എത്തും. ചിരിക്കാന്‍ മറന്നോരമ്മ തന്‍ ചുണ്ടിലെ തുമ്പ സ്മിതം നമ്മുടെ മനസ്സില്‍ നോവ്‌ പടര്‍ത്തുക തന്നെ ചെയ്യും.

ഓര്‍മ്മകളില്‍ നിന്നും വര്‍ത്തമാനകാലത്തിലേക്ക് വരുന്ന കവി തിരിച്ചറിയുന്നു പൂവിളിയും ഊഞ്ഞാലും കിളിത്തട്ടും ഒന്നും ഇന്നില്ല. ഇലയിട്ടു മധുരം വിളമ്പുന്നുമില്ല. പക്ഷെ , ഓര്‍മ്മകളില്‍ ഇന്നും ഓണം വിളിക്കുന്നു.. 

പറയാതിരിക്കുവതെങ്ങനെ... ഓര്‍മ്മയ്ക്ക്  പേരാണിതോണം....!!

ഓണം













ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം..
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍..

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി

പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം.. 

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല..

എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം..

“ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ .”

18 comments:

  1. സന്തോഷമുണ്ട്...എന്റെ നാട്ടുകാരനാണ് മുരുകൻ കാട്ടാക്കട്...അതിലുപരി എന്റെ ശിഷ്യനും കൂടിയാണ്...കുഞ്ഞും നാളിലേ തന്നെ നന്നായി പാടുമായിരുന്നു.കണ്ണട എന്ന കവിത ആദ്യമായി വായിച്ച് കേൾപ്പിച്ചതും എന്നെത്തന്നെയാണ്..അതിന് സംഗീതമൊരുക്കിയതിനും ഞാനും, എന്റെമറ്റൊരു ശിഷ്യനുമായ വിജയ് കരുണും കൂടെയുണായിരുന്നൂ...അന്നേ എന്റെ മനസ്സ് പറഞ്ഞു..മുരുകൻ ഒരു നല്ല കവിയായിത്തീരുമെന്ന്... അദ്ദേഹത്തിനും ഈ കവിത ഇവിടെ ഉൾപ്പെടുത്തിയതിന് താങ്കൾക്കും എല്ലാ നന്മകളും നെരുന്നൂ...ഈ ഓണ നാളിൽ.......

    ReplyDelete
    Replies
    1. വളരെ നല്ല കവിത...കേൾക്കാനും, പാടാനും, ആസ്വദിക്കാനും, അർത്ഥവത്തായ വരികൾ....!

      Delete
  2. ഓണം വെറും ഓർമ്മമാത്രമായി അവശേഷിച്ചിരിക്കുന്നു ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിനു നന്ദി..ഓണാശംസകൾ

    ReplyDelete
  3. ഓണാശംസകള്‍ :)

    ReplyDelete
  4. ...എങ്കിലും
    ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
    ഓര്‍മ്മയ്ക്ക് പേരാണിതോണം...

    ഓണാശംസകൾ..

    ReplyDelete
  5. ഓര്‍മ്മയ്ക്ക്‌ പേരിതോണം...
    ഓര്‍മ്മയ്ക്ക്‌ പേരിതോണം....!
    ഓണ പ്പാട്ട് ഇല്ലാ..
    ഉഞ്ഞാല് ഇല്ലാ..
    കിളിതട്ടുമില്ലാ..
    കടുവ കളി ബഹളങ്ങളില്ലാ
    പുത്തന്‍ ഉടുപ്പുകളില്ലാ
    എങ്കിലും..
    ഓര്‍മ്മയ്ക്ക്‌ പേരിതോണം...!

    എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍..
    എന്നും നന്മകള്‍ മാത്രം നേരുന്നു..!
    ബിനു.

    ReplyDelete
  6. onashamsakal...thanks
    for sharing this....

    ReplyDelete
  7. "പൂക്കള്‍ വിളിച്ചില്ല
    പാടം വിളിച്ചില്ല
    ഊഞ്ഞാലുമില്ലാ
    കിളിത്തട്ടുമില്ലാ
    ഇലയിട്ട് മധുരം വിളമ്പിയില്ല..
    എങ്കിലും
    ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും.."

    ഓണത്തിന്റെ മധുരസ്മൃതികള്‍ മാത്രമേ മനസിലുള്ളൂ.. ഓണം പടിക്കല്‍ വന്നു വിളികുമ്പോഴും ആ പൂവിളികേള്‍ക്കാതെ പിന്നെയും ജീവിതപാച്ചിലില്‍ സ്വയം മരിക്കുകയാണ്.. അപ്പോള്‍ ഞാന്‍ സ്വയം പാടുന്നു.. "ഓര്‍മ്മയ്ക്ക് പേരാണിതോണം.."

    കാട്ടാകടയുടെ മറ്റു ചില കവിതകള്‍ പാടി നടന്നിട്ടുണ്ടെങ്കിലും ഈ കവിത അത്രയേറെ മനസ്സില്‍ തങ്ങിയിരുന്നില്ല... കാരണം ഒരു വിശേഷത്തെ അധികരിച്ചുള്ള കവിതയായത് കൊണ്ട് ആ വിശേഷാവസരത്തില്‍ മാത്രമേ എനിക്ക് ആസ്വദിക്കാന്‍ ആവുകയുള്ളൂ.. എന്നിലെ ആസ്വാദകന്റെ പോരായ്മയാണ്..
    കാട്ടാക്കടയുടെ കവിതകളില്‍ ഞാന്‍ കണ്ടിട്ടുള്ള ചില പ്രത്യേകതകള്‍ .. നെയ്യാറിന്റെ സ്നേഹം വഴിഞ്ഞൊഴുകുന്ന വരികള്‍ .. ആ വരികളില്‍ തെളിയുന്ന ദൃശ്യങ്ങള്‍ .. അതെ.. കാട്ടാകടയുടെ കവിതകളെ ഞാന്‍ കൂടുതലും തൊട്ടറിയുന്നത് അത് വായിക്കുമ്പോള്‍ / കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ കൂടിയാണ്.. അതൊക്കെ മനോഹരമായി ഓണം എന്ന കവിതയിലും കാണാം..
    ഈ ഓണം കാലത്ത് കവിതയെ ഒരിക്കല്‍ കൂടി എന്റെ മുന്നില്‍ എത്തിക്കുകയും അത് വഴി മുന്‍പെങ്ങും ലഭിക്കാത്ത അനുഭവമാക്കി മാറ്റുകയും ചെയ്ത കാവ്യാഞ്ജലിയ്ക്ക് സ്നേഹപൂര്‍വ്വം ഓണാശംസകള്‍ നേരുന്നു..

    ReplyDelete
  8. ഓര്‍മ്മയ്ക്ക് പേരാണിതോണം...
    ഓണാശംസകൾ.. !

    ReplyDelete
  9. "പൂര്‍വ്വ നേരിന്റെ നിനവാണിതോണം"
    ഈ നല്ല കവിത ഷെയര്‍ ചെയ്തതിനു നന്ദിട്ടോ...
    നല്ലൊരു ഓണം ആശംസിക്കുന്നു ...

    ReplyDelete
  10. ഓണം പെരുനാള്‍ ആശംസകള്‍..!!

    ReplyDelete
  11. ഈ കവിത എനിക്ക് കാണാപാഠമാണ്. കാട്ടാക്കടയുടെ കുറെ നല്ല കവിതകള്‍ എന്റെ ഫോണില്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒന്ന് ഇത് തന്നെയാണ്. വളരെ അവസോരോചിതമായ ഒരു പോസ്റ്റ്‌ ആയി.

    ഓണാശംസകള്‍

    ReplyDelete
  12. വൈകിയ ഓണാശംസകള്‍ ;)

    മുകുകന്‍ കാട്ടാക്കടയുടെ കവിത അവസരോചിതമായി :)

    ReplyDelete
  13. "ഓര്‍മ്മയ്ക്ക് പേരാണിതോണം"........... ഓണാശംസകള്‍...........

    ReplyDelete
  14. വളരെ നന്നായി ഈ കവിതയെ പരിചയപ്പെടുത്തിയത്.. കൊച്ചുമുതലാളിയുടെ പുലര്‍ക്കാലകവിതകളിലേയ്ക്കും സ്വാഗതം..

    ഓണാശംസകള്‍!

    ReplyDelete
  15. ഞങ്ങളോടൊത്ത് ഓണം ആഘോഷിച്ച എല്ലാ മാന്യവായനക്കാർക്കും നന്ദി...ഈ കവിതയെ മനസിലേറ്റിയതിൽ സന്തോഷം..

    ReplyDelete
  16. ഓർമ്മയ്ക്ക് ഒരു പേര് ഓണം........ ആശംസകൾ.......!

    ReplyDelete