Saturday, August 27, 2011

മായിയമ്മ - മധുസൂദനൻ നായർ....



ഇത് ഡൌൺലോഡാൻ താല്പര്യമുള്ളവർക്ക് ഇവിടെ സന്ദർശിക്കാം..

കവിത             :  മായിയമ്മ
കവി                 : ശ്രീ. മധുസൂദനന്‍ നായര്‍ 
ആലാപനം     : ശ്രീ മധുസൂദനന്‍ നായര്‍


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരയിൽ‌ അരുവിയോട് എന്ന സ്ഥലത്താണ് ശ്രീ. മധുസൂദനൻ‌ നായർ‌ ജനിച്ചത്..അച്ഛൻ കെ. വേലായുധൻ‌പിള്ള വലിയൊരു തോറ്റം‌പാട്ട് ഗായകനായിരുന്നു. ആ താളബോധവും കവി മനസ്സും ചെറുപ്രായത്തിലെ കവിയിൽ‌ വേരോടിയിരുന്നു..തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ‌ നിന്നും മലയാളഭാഷയിൽ ബിരുദാനന്തരബിരുദം നേടി ആദ്യം പത്രപ്രവർത്തകനായും പിന്നെ തുമ്പ സെന്റ് സേവ്യേർസ് കോളേജിൽ അദ്ധ്യാപകനായും ഔദ്യൊഗികവൃത്തി ആരംഭിച്ചു..നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്..1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു..ഭാരതീയം എന്ന കവിതയ്ക്ക്  1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും..2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം..

അദ്ദേഹത്തെക്കുറിച്ച് കൂടുതൽ‌ അറിയേണ്ടവർക്ക് ഇവിടെ സന്ദർശിക്കാം..

അദ്ദേഹത്തിന്റെ, മനസ്സിൽ നൊമ്പരം ഉണര്‍ത്തുന്ന ഒരു കവിതയാണ് "മായിയമ്മ"...

ജീവിച്ചിരുന്ന ഒരു സ്ത്രീയാണി അമ്മ ...കന്യാകുമാരിയുടെ തീരങ്ങളില്‍ ഇന്നും ഇവരുടെ കഥ പാടി നടക്കുന്നു ജനം..അല്‍പ വസ്ത്രധാരിയായി നായ്ക്കളോടൊപ്പം അലഞ്ഞു തിരിഞ്ഞ ഒരു മനോനില തെറ്റിയ അമ്മ.. ആരോ ചവച്ചു തുപ്പിയ ജീവിതമാണോ എന്ന് കവി സംശയിക്കുന്നു...കന്യാകുമാരിയിലെ കന്യകയായ ദേവിയ്ക്ക് കാവലിരിക്കുകായാണോ ആ അമ്മ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്..ഇടയ്ക്ക് ഒന്ന് മിന്നി തെളിയുന്ന പഴയൊരു കഥയും ഈ വരികള്‍ക്കിടയില്‍ കാണാം..പണ്ടെങ്ങോ വഴി തെറ്റി കാറ്റിലും പേമാരിയിലും ദിക്ക് അറിയാതെ ഉഴറിയ കപ്പലിന് കന്യാകുമാരി ദേവിയുടെ മൂക്കുത്തിയുടെ തിളക്കം വഴി കാട്ടി തീരത്ത് അടുപ്പിച്ചു എന്ന പഴംകഥ...

മായിയമ്മയുടെ ജീവിതം ഒരു വാങ്ങ്മയ ചിത്രമായി നമുക്ക് മുന്നില്‍ വരച്ചു കാട്ടാന്‍ കവിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ സംശയം ഇല്ല തന്നെ..അത് മാത്രവുമല്ല കന്യാകുമാരിയിലെ ദൃശ്യങ്ങളും  പശ്ചാത്തലമായി കവി വര്‍ണ്ണിക്കുന്നു..അവിടത്തെ പല ജീവിതങ്ങള്‍...ഉദര നിമിത്തം പ്രാകൃത വേഷം കെട്ടിയ കുറേ രൂപങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ വിട്ടു തരികയാണ് അദ്ദേഹം...മനോഹരമായ ആലാപന ശൈലിയില്‍ കൂടി ആ കവിതയുടെ പ്രമേയം അനുവാചകന്റെ ഹൃദയത്തിലേക്ക് കടത്തി വിടുന്ന മാന്ത്രികം ശ്രീ മധുസൂദനന്‍ നായര്‍ സാറിനു മാത്രം സ്വന്തം...


ആള്‍ ദൈവമെന്നു വാഴ്ത്തപ്പെട്ടിട്ടും, അത് ചൂഷണം ചെയ്ത്‌ ജീവിക്കാന്‍ അറിയാതെ പോയ, എവിടെ നിന്നോ വന്ന്, എവിടേക്കോ നടന്നു മറഞ്ഞ ആ അമ്മയുടെ സ്മരണയ്ക്ക് മുന്നില്‍ ഈ കവിത നമുക്ക് സമര്‍പ്പിക്കാം...

മായിയമ്മ

കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ

കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ

കരയുന്നില്ല ചിരിക്കുന്നില്ല
കടലാളും കണ്ണുള്ള മായിയമ്മ
കരയുന്നില്ല ചിരിക്കുന്നില്ല
കടലാളും കണ്ണുള്ള മായിയമ്മ
കനവു ചിക്കുന്നില്ല
കഥകളോര്‍ക്കുന്നില്ല
കടലാഴം കരളുള്ള മായിയമ്മ
ആരോ കല്ലിലടിച്ചൊരു താമര-
താരാണെന്നു പറഞ്ഞേക്കാം
തീരാചെയ്‌വനചേതം കൂട്ടിയ
നാരിയായ് നാളെ കുറിച്ചേക്കാം
എല്ലാം ഉള്ളവള്‍ എല്ലാരുമുള്ളവള്‍ 
പൊല്ലാക്കാലം കടിച്ചെറിഞ്ഞോള്‍
എല്ലാം ഉള്ളവള്‍ എല്ലാരുമുള്ളവള്‍ 
പൊല്ലാക്കാലം കടിച്ചെറിഞ്ഞോള്‍

പുണ്യവും പാപവും നിര്‍വാണതിര
എണ്ണാന്‍  മുങ്ങിയലക്കുമ്പോള്‍
പുണ്യവും പാപവും നിര്‍വാണതിര
എണ്ണാന്‍  മുങ്ങിയലക്കുമ്പോള്‍
മണ്ണിനുപ്പു കുറുക്കാന്‍ തുള്ളികള്‍
തന്നെ തുല്ലച്ചു വിയര്‍ക്കുമ്പോള്‍
വേദം മുറിയുന്ന നാവുകളില്‍ ദാഹ-
ക്ലേദം പൊട്ടി ഒലിക്കുമ്പോള്‍
ഓരോ തുള്ളിവിട്ടോരോ തുള്ളിയായ്
ജീവന്‍‌റെ അക്ഷരം മായുമ്പോള്‍
ഓരോ തുള്ളിവിട്ടോരോ തുള്ളിയായ്
ജീവന്‍‌റെ അക്ഷരം മായുമ്പോള്‍
വെയിലും നിലാവും വെള്ളായം കൊള്ളുന്ന
ഇടയില്‍ ചിരിക്കുന്നു കൈലാസം
കാലം അളക്കുവാന്‍ കാലേനീട്ടിയ
കാലില്‍ മുത്തുന്നു മൂവോളം
കാശിരാമേശ്വരമോടിയെത്തുന്നതാ-
കാവടികാറ്റുകള്‍ ആടിയാലും 
മുടിയിലും മാറിലും തീയാളുന്നൊരാ
മടവയര്‍ പാണ്ടിക്ക് തുള്ളിയാലും
കണ്ണെങ്ങുമില്ലാതെ, കാതെങ്ങുമോര്‍ക്കാതെ
കല്ലായിരിക്കുന്നു മായിയമ്മ
ശംഖും പാശിയും വില്‍ക്കും പൈതങ്ങള്‍
തങ്ങളില്‍ തല്ലി തലോടുമ്പോള്‍
കോവിലും പള്ളിയും കോയ്മക്കു തങ്ങളില്‍
കമ്പം നടത്തി കയര്‍ക്കുമ്പോള്‍
ശംഖും പാശിയും വില്‍ക്കും പൈതങ്ങള്‍
തങ്ങളില്‍ തല്ലി തലോടുമ്പോള്‍
കോവിലും പള്ളിയും കോയ്മക്കു തങ്ങളില്‍
കമ്പം നടത്തി കയര്‍ക്കുമ്പോള്‍
കന്നി ഒരുത്തി, തന്‍ കൈപിള്ളക്കിത്തിരി
കഞ്ഞിതെളി തേടി ചുറ്റുമ്പോള്‍
രാധാകൃഷ്ണ സങ്കീര്‍ത്തനം തീരത്ത്
രാസലീലക്ക് നടക്കുമ്പോള്‍
മേനിയില്‍ വാടും കൊഴുന്നിനും കയ്യിലെ
മാലക്കുമൊപ്പം വിലപേശി
കയ്യില്‍ കിട്ടിയ ചില്ലിയും കൊണ്ടൊരു
കോലം കെട്ട കുരുന്നു പെണ്ണ്
ചാരത്തുവന്നു തിരക്കുന്നു അമ്മക്ക്
ചോറോ കഞ്ഞിയോ ശാപ്പാട്
ചാരത്തുവന്നു തിരക്കുന്നു അമ്മക്ക്
ചോറോ കഞ്ഞിയോ ശാപ്പാട്

ചുണ്ടില്‍ ചലിക്കാതെ ചിന്തയില്‍ കായാതെ
ചുമ്മാതിരിക്കുന്നു മായിയമ്മ
ചുണ്ടില്‍ ചലിക്കാതെ ചിന്തയില്‍ കായാതെ
ചുമ്മാതിരിക്കുന്നു മായിയമ്മ

എപ്പഴുമമ്മയെ ചുറ്റിനടക്കുന്നു
നായ്‌ക്കോലം കൊണ്ട നാലുമക്കള്‍
ആകാശങ്ങള്‍ പറന്നവര്‍ അമ്മക്ക്
അന്നം കൊണ്ടുകൊടുക്കുമത്രെ
രാവില്‍ താരകള്‍ തീരത്തിരകളില്‍
തേവാരപദം പാടുമത്രെ
എങ്ങും തങ്ങുവാനില്ലാത്ത കാറ്റുകള്‍
ഭിക്ഷാം ദേഹി പുലമ്പുമത്രെ
എങ്ങും തങ്ങുവാനില്ലാത്ത കാറ്റുകള്‍
ഭിക്ഷാം ദേഹി പുലമ്പുമത്രെ

പിച്ച പാവമെന്നോതി കൊണ്ടമ്മതന്‍
ചിത്രമൊരുത്തനെടുക്കുന്നൂ
പിച്ച പാവമെന്നോതി കൊണ്ടമ്മതന്‍
ചിത്രമൊരുത്തനെടുക്കുന്നൂ
ചുറ്റി നടക്കും പരദേശിക്കത്
കിട്ടും പണത്തിനും വില്‍ക്കുന്നു
വില്‍‌കാശിട്ടവന്‍ ചൂതാട്ടത്തിന്
സപ്തകോവണി കേറുന്നു
വന്നും പോയുമിരിക്കുന്നോര്‍ ഒരു
കണ്ണും കണ്ടു മടങ്ങുമ്പോള്‍
വന്നും പോയുമിരിക്കുന്നോര്‍ ഒരു
കണ്ണും കണ്ടു മടങ്ങുമ്പോള്‍
കണ്ടോ ഒരുപാവമിതമ്മെയെന്ന
കൌതുകം മക്കള്‍ക്ക് കാട്ടുന്നു
കണ്ടോ ഒരുപാവമിതമ്മെയെന്ന
കൌതുകം മക്കള്‍ക്ക് കാട്ടുന്നു
അസ്തമയങ്ങള്‍ ഉദയങ്ങള്‍
എത്രയോ കണ്ടവള്‍
കാണാതിരിക്കുന്നു
അസ്തമയങ്ങള്‍ ഉദയങ്ങള്‍
എത്രയോ കണ്ടവള്‍
കാണാതിരിക്കുന്നു

കന്യക വാഴുന്നു കോവിലില്‍, അമ്മക്ക് 
കണ്മണിയാണിവള്‍ എന്നാളും
കന്യക വാഴുന്നു കോവിലില്‍, അമ്മക്ക് 
കണ്മണിയാണിവള്‍ എന്നാളും
മൂവേഴുവട്ടം കടഞ്ഞ് കടലൊരു
മൂക്കുത്തിപണ്ടിവള്‍ക്കിട്ടേപോ
ല്‍
മൂന്ന് കടല്‍ താണ്ടി പായുന്ന വെട്ടം 
ആ മൂക്കുത്തിക്കുണ്ടായിരുന്നുപോല്


ഏത് കടലിലും, ഏതിരുട്ടില്‍ പോലും 
ആ വെട്ടം ഉണ്ടായിരുന്നൂപോല്‍
ഏതോ രാത്രിയില്‍ കപ്പലില്‍ വന്നോര്‍ക്ക്
ആ മൂക്കുത്തി ആരാരോ വിറ്റൂപോല്‍
ഏതോ രാത്രിയില്‍ കപ്പലില്‍ വന്നോര്‍ക്ക്
ആ മൂക്കുത്തി ആരാരോ വിറ്റൂപോല്‍.

ഇന്നുമീയമ്മ ഇരിക്കുന്നു തീരത്ത്
മിന്നുന്ന മൂക്കുത്തി തേടീട്ട്
കന്യയെ ആരാന്‍ കവര്‍ന്നാലോ എന്ന്
കത്തുന്ന പേടിയില്‍ നീറീട്ടോ

ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്ന മായിയമ്മ

കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരക്കടല്‍ കവിയുന്നു മായിയമ്മ
കരക്കടല്‍ കവിയുന്നു മായിയമ്മ

16 comments:

  1. എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കവിതകളില്‍ ഒന്നാണ്

    ReplyDelete
  2. മുന്‍പേ കേട്ടിട്ടുണ്ട് കവിത.. നന്നായിരിക്കുന്നു കവിതാസ്വാദനം.. കാവ്യാഞ്ജലിക്ക് അഭിനന്ദനങ്ങള്‍ .. വളര്‍ന്നൊരു വലിയ പ്രസ്ഥാനമാവട്ടെ ഈ സംരംഭവും.. എല്ലാ പിന്തുണയും ഉറപ്പു തരുന്നു.. സ്നേഹം നിറഞ്ഞ ആശംസകള്‍ ..

    ReplyDelete
  3. എല്ലാംഉള്ളവള്‍ എല്ലാരുംഉള്ളവള്‍ ...
    പൊല്ലാകാലം കടിച്ചെറിഞോള്‍...

    ReplyDelete
  4. ആദ്യ അഭിപ്രായങ്ങൾ തന്ന് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഈ കൂട്ടയ്മയുടെ പേരിൽ നന്ദി പറയുന്നു...തുടർന്നും ഇതുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു

    ReplyDelete
  5. :)

    ഈയടുത്ത് മാത്രമാണ് കേട്ടത്, നല്ല കുറിപ്പ്..

    ReplyDelete
  6. നല്ല ശ്രമം .....ശ്രീ. മധുസൂദനന്‍ നായരുടെ തന്നെ അല്ലെ ഗാന്ധി എന്നാ ഒരു കവിത

    ReplyDelete
  7. @നിശാസുരഭി, @jayarajmurukkumpuzha>>>നന്ദി ഈ പ്രോത്സാഹനത്തിനു...
    @MyDreams ഗാന്ധിയും അദ്ദേഹത്തിന്റെ കവിത തന്നെ..പോസ്റ്റില്‍ അദ്ദേഹത്തിന്റെ ഒഫിഷ്യല്‍ സൈറ്റ് ലിങ്ക് കൊടുത്തിട്ടുണ്ട്‌..അവിടെ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും..നന്ദി

    ReplyDelete
  8. വെള്ളരി പ്രാവ്...നന്ദി

    ReplyDelete
  9. ബ്ലോഗില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പ്രയോജനകരം.
    സാഹിത്യ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  10. ഞാന്‍ പുതിയ ബ്ലോഗ് എഴുത്തുകാരനാണ്. എന്റെ ബ്ലോഗിന് കൂടുതല്‍ വായന സൃഷ്ടിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
    എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കഥകള്‍ വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്യുമല്ലോ.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. സാഹിത്യ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  13. വളരെ നല്ല ബ്ലോഗ് പക്ഷെ കവിതയെ പറ്റിയും മായിയമ്മയെ പറ്റിയും ഒന്നും മനസിലാക്കാതെ ഉള്ള എഴുത്തു കാണുമ്പോൾ വിഷമം തോന്നുന്നു .. മധുസൂദനൻ നായർ സർ ഈ എഴുത്തു കാണാതെ ഇരിക്കട്ടെ .. മായിയമ്മ കന്യാകുമാരിക്കാർക്ക് കേവലം മനോനില തെറ്റിയ വൃദ്ധ അല്ല എന്ന് അറിഞ്ഞാലും .. അത് അറിഞ്ഞു കവിത കൂടുതൽ ആഴത്തിൽ വായിക്കുക

    ReplyDelete