Thursday, February 2, 2012

കോതമ്പുമണികള്‍ - ഒ എന്‍ വി...

കവിത        :  കോതമ്പുമണികള്‍
കവി           : ശ്രീ. ഓ.എന്‍.. .വി കുറുപ്പ്
ആലാപനം : ശ്രീ. ഓ.എന്‍.. .വി കുറുപ്പ്



ഇത് ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം




ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലുകുറുപ്പിനെ പലരും അറിയില്ലെങ്കിലും “ഒ എന്‍ വി” എന്ന മൂന്നക്ഷരത്തിലെ പ്രതിഭാധനനായ കവിയെ അറിയാത്ത മലയാളികള്‍ ചുരുക്കം. 

ഭാവഗായകനെന്നറിയപ്പെടുന്ന അദ്ദേഹത്തിന് സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്, കൂടാതെ 2011- ൽ, ഇന്ത്യാ ഗവൺമെന്റ്, പത്മവിഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു. പൊരുതുന്ന സൗന്ദര്യം. സമരത്തിൻറെ സന്തതികൾ, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിൻറെ കവിതകൾ, ഞാൻ അഗ്നി, ഭൂമിക്ക് ഒരു ചരമഗീതം, ഉപ്പ്, ഭൈരവന്റെ തുടി, തുടങ്ങിയവ പ്രധാന കവിതകളാണ്. ചലചിത്ര-നാടക-ലളിതഗാനങ്ങളാല്‍ ആസ്വാദകഹൃദയങ്ങളില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയിട്ടുമുണ്ട്.





കോതമ്പുമണികള്‍

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുക്കതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്!  (2)
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍ ,
കുഞ്ഞു വയര്‍ നിറച്ചാഹാരം;
കല്ലുമണിമാല, കൈവളയുത്സവ-
ച്ചന്തയിലെത്തും പലഹാരം.  (2) 

തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍ ,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍ ;
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്!  (2)
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍ ,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍ -
ക്കണ്ണാലെ പിന്നാലെ പോയിരുന്നു. 
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ!  (2)
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.  (2)

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.  (2) 

വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ!  (2) 

ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!  (2)

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍ ,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍ ,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!  (2)
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?


Wednesday, January 25, 2012

ആത്മരഹസ്യം - ചങ്ങമ്പുഴ..


കവിത            :  ആത്മരഹസ്യം
കവി               :  ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം    : 
ശ്രീ. മധുസൂദനന്‍ നായര്‍



കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...


വിയെ കുറിച്ചൊരല്‍പ്പം...



ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.
എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചു. അനന്തരം അദ്ദേഹം സാഹിതീസപര്യയുമായി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.
പ്രേമഗായകൻ എന്ന പേരിൽ പ്രസിദ്ധനായ ശ്രീ ചങ്ങമ്പുഴയുടെ കവിതകളിലെ പ്രണയം അനിർവ്വചനീയമായൊരു അനുഭൂതി തന്നെയാണു അനുവാ‍ചകഹൃദയങ്ങളിലെത്തിക്കുന്നത്..ഇവിടേയും കവി പ്രണയ നിമിഷങ്ങളെ വരച്ചിടാനാണു ശ്രമിക്കുന്നത്...പ്രണയസമാഗമ നിമിഷങ്ങളെ സുന്ദരമായി ആവിഷ്ക്കരിച്ച് താനോതിയ ആത്മരഹസ്യങ്ങൾ ആരോടും പറയരുതെന്നു പറയുന്നു കവി..കവിതകൾക്ക് ഈണം എത്ര മാത്രം ചാരുത പകരുമെന്നു മനസ്സിലാക്കിത്തന്ന ആലാപനത്തിൽ ഈ ‘ആത്മരഹസ്യം’ ഒന്നു കേട്ടു നോക്കു..


**********************************************************************************

ആത്മരഹസ്യം -  ചങ്ങമ്പുഴ കൃഷ്ണപിള്ള



ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നത്തർനനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ-
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!

എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ...

Wednesday, January 18, 2012

രേണുക - മുരുകൻ കാട്ടാക്കട...

കവിത         :  രേണുക
കവി            :  ശ്രീ. മുരുകൻ‌ കാട്ടാക്കട
ആലാപനം  :  ശ്രീ. മുരുകൻ‌ കാട്ടാക്കട



നെയ്യാറിന്റെ തീരങ്ങളിൽ പിച്ചവച്ച ബാല്യം കൊടുത്ത കരുത്തുമായി അദ്ധ്യാപനത്തിന്റെ നാൾവഴികളിലൂടെ നടക്കവെ, മനസിന്റെ കോണിലൊളിപ്പിച്ച ഗൃഹാതുരതയൂറുന്ന ഓർമ്മകൾ അക്ഷരത്തെ പ്രണയിക്കാൻ പ്രേരിപ്പിച്ചപ്പോൾ ആ തൂലികത്തുമ്പിൽ നിന്നൂർന്നു വീണത് കാവ്യദേവതയ്ക്കുള്ള മഹത്തായ പുഷ്പാഞ്ജലികളായിരുന്നു. പച്ചയായ മനുഷ്യന്റെ വികാരവിചാരങ്ങളെ പകർത്തിയ കവി..അതാണ് ശ്രീ മുരുകൻ കാട്ടാക്കട.

പ്രണയത്തിന്റെ ക്ഷണഭംഗുരതയെ മനോഹരമായ വാക്കുകളിൽ കവി വരച്ചു കാട്ടുന്നു ഇവിടെ...കവിതയിലൂടെ കടന്നു പോകുമ്പോൾ അറിയാതെ നമ്മളും പറഞ്ഞു പോകും ഭ്രമമാണു പ്രണയം...സ്നേഹം മാത്രമാണു ശാശ്വതം...


ഇത് ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം...


രേണുക


രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളുന്നതിത്രമാത്രം

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം

എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ...

രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍...!

Wednesday, January 11, 2012

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്...

കവിത        : പിറക്കാത്ത മകന്
കവി           : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം : ബഹുവ്രീഹി


1957 ജൂലൈ 30നു പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ എറണാകുളം സബ് ട്രഷറി ഓഫീസ്സില്‍ ജോലി ചെയ്യുന്നു. പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1988) എന്നിവയാണ്  കവിതാസമാഹാരങ്ങള്‍ . ഇതേ കൂടാതെ ഗദ്യരൂപത്തിലുള്ള  സ്മൃതിസംഗ്രഹം, ചിദംബസ്മരണ എന്ന പേരില്‍ 1998ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. സഹധര്‍മിണിയായ വിജയലക്ഷമി മലയാളത്തില്‍ അറിയപ്പെടുന്നൊരു കവിയിത്രിയാണ്. കാല്പനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഭാവതീവ്രമായ ആധുനികതയെ ചുള്ളികാട് കവിതകളില്‍ കാണാവുന്നുണ്ട്. വാക്കുകളുടെ ചടുലതകള്‍ കൊണ്ടും അര്‍ത്ഥദീപ്തി കൊണ്ടും വായനക്കാരന്റെ ഹൃദയമളക്കുന്നു ചുള്ളികാട് തന്റെ കവിതയിലൂടെ.

പുതു തലമുറയുടെ നോവുകൾ പകർത്തി അങ്ങനൊരു തലമുറ പിറക്കാതിരിക്കട്ടെ എന്നു കവി ആഗ്രഹിക്കുന്നു ഈ കവിതയിലൂടെ..


ഇത് ഡൌൺ‌ലോഡാന്‍ ഇവിടെ ക്ളിക്കാം

പിറക്കാത്ത മകന് 
ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നീയല്ലാതെ - എങ്കിലും

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്‍റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍ , പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാള കേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ.

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്‍റെ
ദുഷ്ടജന്മത്തിന്‍റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്‍റെ പൈതൃകം.

അക്ഷരമാല പഠിച്ചു മനുഷ്യന്‍റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍ .

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്‍റെ -
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍ , വെറും
ഭസ്തഭോഗങ്ങളില്‍ , പെണ്ണിന്‍റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടി ദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌." .

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ.. 
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ..

Wednesday, January 4, 2012

ആനന്ദധാര - ബാലചന്ദ്രന്‍ ചുള്ളിക്കാട്....

കവിത        : ആനന്ദധാര
കവി           : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്




1957 ജൂലൈ 30നു പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ എറണാകുളം സബ് ട്രഷറി ഓഫീസ്സില്‍ ജോലി ചെയ്യുന്നു. പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1988) എന്നിവയാണ്  കവിതാസമാഹാരങ്ങള്‍ . ഇതേ കൂടാതെ ഗദ്യരൂപത്തിലുള്ള  സ്മൃതിസംഗ്രഹം, ചിദംബസ്മരണ എന്ന പേരില്‍ 1998ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. സഹധര്‍മിണിയായ വിജയലക്ഷമി മലയാളത്തില്‍ അറിയപ്പെടുന്നൊരു കവിയിത്രിയാണ്. കാല്പനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഭാവതീവ്രമായ ആധുനികതയെ ചുള്ളികാട് കവിതകളില്‍ കാണാവുന്നുണ്ട്. വാക്കുകളുടെ ചടുലതകള്‍ കൊണ്ടും അര്‍ത്ഥദീപ്തി കൊണ്ടും വായനക്കാരന്റെ ഹൃദയമളക്കുന്നു ചുള്ളികാട് തന്റെ കവിതയിലൂടെ.


തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ നൊമ്പരം  ഹൃദയസ്പർശിയായ വാക്കുകളിലൂടെ അനുവാചകഹൃദയങ്ങളിൽ എത്തിക്കുകയാണു കവി ഈ കൊച്ചു കവിതയിൽ..

ഈ കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം...

ആനന്ദധാര

ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..

Wednesday, December 21, 2011

മാമ്പഴം - വൈലോപ്പിള്ളി....

കവിത          : മാമ്പഴം
കവി             : വൈലോപ്പിള്ളി
ആലാപനം  : ശ്രീ മധുസൂദനന്‍ നായര്‍



വൈലോപ്പിള്ളി ശ്രീധര മേനോന്‍ 1911 മെയ്‌ 11 നു  കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു,  1966-ല്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ     ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍ കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴയ്ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓര്‍മ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ   മാമ്പഴത്തിലൂടെ   മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.
"ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തില്‍ ഒരു ഭാവുകപരിവര്‍ത്തനം സൃഷ്ടിച്ചു.  കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില. കേരള  ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന മറ്റുള്ള കവികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം.1985 ഡിസംബര്‍ മാസം 22-ന്‌ അന്തരിച്ചു.
പ്രധാന കൃതികള്‍
  • കന്നിക്കൊയ്ത്ത്
  • ശ്രീരേഖ
  • കുടിയൊഴിയല്‍
  • ഓണപ്പാട്ടുകാർ
  • വിത്തും കൈക്കോട്ടും
  • കടല്‍ക്കാക്കകള്‍
  • കയ്പ്പവല്ലരി
  • വിട
  • മകരക്കൊയ്ത്ത്
  • പച്ചക്കുതിര
  • കുന്നിമണികള്‍
  • മിന്നാമിന്നി
  • കുരുവികള്‍
  • വൈലോപ്പിള്ളിക്കവിതകള്‍
  • മുകുളമാല
  • കൃഷ്ണമൃഗങ്ങള്‍
  • അന്തിചായുന്നു
    ഈ കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം...

വൈലോപ്പിള്ളി  1936 ല്‍ എഴുതിയ കവിതയാണ് മാമ്പഴം ..മാതൃഭൂമി ഓണപ്പതിപ്പില്‍ ആണ് ഇത് ആദ്യമായി വെളിച്ചം കണ്ടത് .വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയഒരു അനുജനെ ഓര്‍ത്താണ് കവി ഇത് എഴുതിയത് .നഷ്ടപ്പെട്ടു പോയ ഒരമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല   .അദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഈ വരികള്‍ ആയിരിക്കും
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ ......................
.

മാമ്പഴം 
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മാതാവപ്പോള്‍‍ , “ഉണ്ണികള്‍ വിരിഞ്ഞ‌ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?

മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.

“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
മാണ്‍‍പെഴും മലര്‍ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ,
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ‍-
സീനനായ്, ക്രീഡാരസ ലീനനായവന്‍ വാഴ്‌കെ,
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍!

അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെ“ന്നുള്‍ -
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!

വാസന്തമഹോത്സവമാണവര്‍ക്കെന്നാലവള്‍ -
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വര്‍ഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തന്‍
ദുരിത ഫലം പോലു,ള്ളപ്പഴമെടുത്തവള്‍ ,

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു, മന്ദമായേവം ചൊന്നാള്‍ :
“ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വരിക കണ്ണാല്‍ കാണാ‍ന്‍ വയ്യത്തൊരെന്‍ കണ്ണനെ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ!”

ഒരു തൈ കുളിര്‍ക്കാറ്റാ,യരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു!!

Saturday, December 17, 2011

പവിഴമല്ലി - സുഗതകുമാരി...

കവിത        : പവിഴമല്ലി
കവിയിത്രി   : ശ്രീമതി. സുഗതകുമാരി
ആലാപനം : ശ്രീ വേണുഗോപാൽ (കാവ്യരാഗത്തില്‍ നിന്നും )



മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ് ശ്രീമതി സുഗതകുമാരി. 1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

  • മുത്തുച്ചിപ്പി (1961)
  • പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
  • പാവം മാനവഹൃദയം (1968)
  • ഇരുൾ ചിറകുകൾ (1969)
  • രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
  • അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
  • കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
  • തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
  • രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
  • കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
  • ദേവദാസി
  • വാഴത്തേൻ
ഇവിടെ കവയിത്രി പവിഴമല്ലിയുടെ മനോഹാരിത, പ്രണയം പരത്തുന്ന വാസന ഇവയെ ഒക്കെക്കുറിച്ച് വാചാലയാവുന്നു.. ശ്രീ വേണുഗോപാലിന്റെ സ്വരമാധുരിയിൽ മനോഹരമാക്കിയ ഈ കവിതയ്ക്ക് അനുവാചക ഹൃദയങ്ങളിൽ പ്രത്യേകസ്ഥാനമുണ്ടെന്നുള്ളതിൽ ഒട്ടും തർക്കമില്ല.

കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

പവിഴമല്ലി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.